Tuesday 27 June 2017

ദിശാബോധമില്ലാത്ത വിദ്യാഭ്യാസ നയം

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ സിനിമാനടനും പാര്ലമെന്റ് മെമ്പറുമായ ശ്രീ സുരേഷ് ഗോപി അവതാരകനായി സംപ്രേഷണം ചെയ്ത ഒരു ടിവി പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്കിടയിൽ അവതാരകൻ അതിൽ പങ്കെടുത്ത CBSC സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയോട് ഒരു ചോദ്യം ചോദിച്ചു: "നിങ്ങൾ പഠിച്ചു വലുതാകുമ്പോൾ എന്താകുവാനാണ് ഉദ്ദേശിക്കുന്നത്?" ഒരു സംശയവുമില്ലാതെ ഉത്തരവും പെട്ടെന്ന് വന്നു: "എനിക്ക് MBBS-നു പഠിക്കണം. അതിനു ശേഷം കാർഡിയോളജിയിൽ MD എടുക്കണം. അതിനു ശേഷം സിവിൽ സർവീസ് പരീക്ഷ പാസ്സായി കളക്ടർ ആകണം." അവസാനത്തെ ആഗ്രഹം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. സിനിമാതാരമായ അവതാരകനും ഞെട്ടൽ പുറത്തു കാണാതിരിക്കാനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചത്നല്ലൊരു കാർഡിയോളജിസ്റ്റായി രോഗികൾക്കു നല്ല സേവനം ചെയ്യും എന്ന് പറയും എന്നായിരുന്നു. അവതാരകനും ഒരുപക്ഷെ അതുതന്നെയായിരിക്കണം വിചാരിച്ചത്. പക്ഷെ MBBS-നു ശേഷം കാർഡിയോളജിയിൽ MD എടുക്കാനുദ്ദേശിക്കുന്ന കുട്ടിക്ക് ആ ദിശയിൽ നല്ലൊരു ഡോക്ടറാകാനല്ല ആഗ്രഹം. മറിച് ജില്ലയിലെ ഗുമസ്തന്മാരുടെ തലവനായി കളക്ട്രേറ്റിൽ ഒതുങ്ങിക്കഴിയാനാണ്! ഇതൊരു ഉദാഹരണമായി എടുത്തെങ്കിലും ഇത് വെറും ഒറ്റപ്പെട്ട കാര്യമല്ല. ഇന്നത്തെ കാലഘട്ടത്തിലെ ഒരു നിത്യ സംഭവമാണ്.


ഞാനിത്രയും എഴുതിയത് ഒരു പ്രധാന വിഷയത്തിലേക്ക് വിരൽ ചൂണ്ടുവാനാണ്. അതായത് ദിശാബോധമില്ലാത്ത ഇന്നത്തെ വിദ്യാഭ്യാസ നയ ത്തെപ്പറ്റിത്തന്നെ. ഈ ദിശാബോധമില്ലായ്മ മാതാപിതാക്കളുടെ ഭാഗത്തുനിന്നും അതിലും കൂടുതലായി വിദ്യാഭ്യാസ നയം രൂപീകരിക്കുന്ന സർക്കാർ ഭാഗത്തുനിന്നും പ്രകടമാണ്.

ഒന്നാമതായി വിദ്യാഭ്യാസ നയത്തിൽനിന്നുതന്നെ തുടങ്ങാം. ഇന്ന് പ്രൊഫെഷണൽ വിഷയങ്ങൾക്കെല്ലാം പലതരം ടെസ്റ്റുകൾ നടത്തിയിട്ടാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് - പുതിയ എല്ലാം ഉൾപ്പെടുത്തിയുള്ള  ടെസ്റ്റടക്കം. ഇതില്‍ ഏറ്റവും പ്രധാന ഘടകം മാര്‍ക്ക്‌ /റാങ്ക് ആണ്. അല്ലാതെ വിദ്യാര്‍ഥിയുടെ അഭിരുചിയോ ഇഷ്ടമോ അല്ല. ഒരുപക്ഷെ മുകളിലെ റാങ്കുകാരന് താഴേക് വരന്‍ പറ്റുമെങ്കിലും മറിച്ച് പറ്റില്ല. അങ്ങിനെ ഡോക്ടര്‍ ആകാന്‍ താല്‍പ്പര്യം ഉള്ളയാള്‍ എഞ്ചിനീയര്‍ ആവുകയും എഞ്ചിനീയര്‍ ആവാന്‍ താല്പര്യം ഉള്ളയാള്‍ ഫാര്‍മസിസ്റ്റ് ആകുന്നു.

       രണ്ടാമത്തെ പ്രശ്നമാണ് ഇതിലും ഗുരുതരം. അത് രക്ഷിതാക്കളുടെ ഭാഗത്ത്‌നിന്നുള്ളതാണ്. ഒരുവിധം എല്ലാ മാതാപിതാക്കല്കും തങ്ങളുടെ മക്കള്‍ ഡോക്ടര്‍ ആകണം എന്നാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ചുരുങ്ങിയപക്ഷം ഒരു എഞ്ചിനീയര്‍ എങ്കിലും ആകണം. അതിന്‍റെ അപ്പുറത്ത് മറ്റൊന്ന് ചിന്തിക്കാന്‍ അവര്‍ക്ക് സാദ്ധ്യമല്ല. അതിനുവേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറാണ്. ഈ പ്രവണതയെ ചൂഷണം ചെയ്യാനായി മുഴത്തിനു മുഴത്തിനു മെഡിക്കല്‍/എഞ്ചിനീയറിംഗ് കോളേജുകള്‍ പൊങ്ങി വന്നിട്ടുണ്ട്. മെരിറ്റില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ക്ക് ഇത്തരം കോളേജുകള്‍ ആണ് ആശ്രയം. എന്ത് വില കൊടുത്തും അവിടെ സീറ്റ്‌ വാങ്ങാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. അത് വിദേശത്ത് ആണെങ്കില്‍ പറയുകയും വേണ്ട. സര്‍ക്കാര്‍ ജോലിക്കാരുടെ കൈക്കൂലിയുമായി ഇതിനു അടുത്ത ബന്ധമുണ്ട്. മിഡില്‍ ക്ലാസ്സ്‌ / അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ ശ്രേണിയില്‍ പെട്ടവര്‍ക്കാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. താഴെക്കിടയിലും മെലേക്കിടയിലും പെട്ടവര്‍ക്ക് ഈ പ്രവണത താരതമ്യേന കുറവാണ്. പ്രധാനമായും സോഷ്യല്‍സ്റ്റാറ്റ്സ്സിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ്  അവരെ ഇതിനു പ്രേരിപ്പിക്കുന്നത്.

ഇങ്ങിനെ ലക്ഷ്യബോധമില്ലാതെ, അല്ലെങ്കില്‍ വഴിതെറ്റി വരുന്നവരും പിന്നെ സ്ഥാനമാനവും കൈകൂലിയും ലക്ഷ്യമിട്ടു വരുന്നവരും മാത്രമേ സേവനത്തിനു ഏറ്റവും യോജിച്ച പ്രൊഫഷന്‍ വിട്ട്‌ സര്‍ക്കാര്‍ “ബാബു“ ആയിത്തീരാന്‍ ആഗ്രഹിക്കു. സര്‍ക്കാരില്‍ തന്നെ മെഡിക്കല്‍/എഞ്ചിനീയറിംഗ് സര്‍വ്വിസ് വേറെയുണ്ട് എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല.

            ഇതില്‍ UPSC യുടെ കഴിവുകേടും കൂടിയുണ്ട്. അതിനെപ്പറ്റി വിശദമായി മറ്റൊരു സന്ദര്‍ഭത്തില്‍ വിശദീകരിക്കാം.

           [N.B.:- എന്തുകൊണ്ട് 2 ജി അഴിമതി കൽക്കരിപ്പാടം അഴിമതി സിഎ ജി ഓഡിറ്റ് റിപ്പോർട്ട് അതിന്റെ 20 വർഷം കഴിഞ്ഞ് ? വർഷങ്ങളായി സിഎജി എന്തു ചെയ്യുകയായിരുന്നു? കൂടുതൽ വിവരങ്ങൾക്ക് വായിക്കുക :

My home page: www.manjaly.net ]

No comments:

Post a Comment